
ഒമാൻ:ഈ വർഷത്തെ ഖരീഫ് സീസണിലെത്തുന്ന സഞ്ചാരികള്‍ സുരക്ഷിതവും സുഗമവുമായ യാത്ര അനുഭവം നല്‍കുന്നതിനായി എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി സിവില്‍ ഏവിയേഷൻ അധികൃതർ അറിയിച്ചു.

സലാല വിമാനത്താവളത്തില്‍ ഡ്രൈവ്-ത്രൂ ചെക്ക്-ഇൻ സേവനം ഒരുക്കി. ‘ട്രാവല്‍ ഈസി’ സേവനത്തിന്റെ ഭാഗമായാണ് ഇത് അവതരിപ്പിച്ചത്. യാത്രക്കാർക്ക് വാഹനങ്ങളില്‍നിന്ന് പുറത്തിറങ്ങാതെ തന്നെ ചെക്ക്-ഇൻ നടപടിക്രമങ്ങള്‍ പൂർത്തിയാക്കാനും, ബോർഡിങ് പാസ് സ്വീകരിക്കാനും ബാഗേജ് ഡ്രോപ്പ് ചെയ്യാനും അനുവദിക്കും.
മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും സലാല വിമാനത്താവളത്തിന്റെയും വ്യോമഗതാഗതവും ആഭ്യന്തര വിമാന സർവിസുകളും പ്രവർത്തനക്ഷമതയും വർധിപ്പിക്കുന്നതിന് സിവില്‍ ഏവിയേഷൻ അതോറിറ്റി, ഒമാൻ എയർപോർട്ട് കമ്ബനി, ഒമാൻ എയർ, സലാം എയർ എന്നിവ ഒരുമിച്ച് പ്രവർത്തിക്കും. ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി സുഗമമായ വിമാന യാത്രയും ഉയർന്ന നിലവാരമുള്ള യാത്രാ സേവനങ്ങളും ഉറപ്പാക്കുന്നതിനാണ് ഈ നടപടികള്‍ ലക്ഷ്യമിടുന്നത്.

അടിയന്തര പ്രതികരണ പദ്ധതികള്‍ അവലോകനം ചെയ്യുക, എയർ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റങ്ങളുടെ സന്നദ്ധത സ്ഥിരീകരിക്കുക, കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങള്‍ നല്‍കുക എന്നിവയുള്‍പ്പെടെ അതോറിറ്റി അതിന്റെ പ്രവർത്തന, ഫീല്‍ഡ് തയാറെടുപ്പുകള്‍ ഊർജിതമാക്കിയിട്ടുണ്ട്.
പങ്കാളികളുമായുള്ള തുടർച്ചയായ ഏകോപനം എല്ലാ യാത്രക്കാർക്കും സുരക്ഷിതവും തടസ്സമില്ലാത്തതുമായ യാത്രാനുഭവം ഉറപ്പാക്കുന്നു. വിമാന സർവിസുകള്‍ വർധിപ്പിച്ചതും ഈ തയാറെടുപ്പുകളില്‍ ഉള്‍പ്പെടുന്നതാണ്.
ജൂലൈ ആദ്യം മുതല്‍ ഒമാൻ എയർ അതിന്റെ ഖരീഫ് പ്രവർത്തനങ്ങള്‍ ആരംഭിക്കും. തിരക്കേറിയ സമയങ്ങളില്‍ ദിവസേനയുള്ള വിമാനങ്ങളുടെ എണ്ണം 12 ആയി ഉയർത്തും. സലാം എയർ ജൂണ്‍ അവസാനം പ്രവർത്തനം ആരംഭിക്കും. ജൂലൈ 10 മുതല്‍ ഓഗസ്റ്റ് അവസാനം വരെ ദിവസേന എട്ട് വിമാനങ്ങള്‍ വരെ സർവിസ് നടത്തും. കൂടാതെ, സുഹാറിനും സലാലക്കും ഇടയില്‍ നേരിട്ടുള്ള വിമാനങ്ങള്‍ ജൂലൈ 15ന് ആരംഭിക്കും. ദിവസേന ഒരു സർവിസ് ആയിരിക്കും ഉണ്ടാവുക.

വർധിച്ചു വരുന്ന ആവശ്യം നിറവേറ്റുന്നതിനായി, രണ്ട് എയർലൈനുകളും സീറ്റ്‌ശേഷി വർധിപ്പിച്ചിട്ടുണ്ട്. ഒമാൻ എയർ വർഷാവസാനത്തോടെ 70,000 ത്തിലധികം അധിക സീറ്റുകള്‍ അനുവദിച്ചു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 16 ശതമാനം വർധന. സലാം എയറും 2024 നെ അപേക്ഷിച്ച് സീറ്റുകളുടെ എണ്ണം 58 ശതമാനത്തിലധികം വർധിപ്പിച്ചു.
ഈ വർഷമിത് ഏകദേശം 176,000 സീറ്റുകളിലെത്തി. ജലൈ ഒന്നിനും സെപ്റ്റംബർ 15നും ഇടയിലായി സലാലയിലേക്ക് ഒമാനികള്‍ക്ക് ഒമാൻ എയറിന് 32 റിയാല്‍ ആയിരിക്കും. മടക്കയാത്രക്ക് 54 റിയാലുമുതലും ആയിരിക്കും. സലാം എയറിന് ഒരു വശത്തേക്കുള്ള വിമാനത്തിന് 30 റിയാലും മടക്കയാത്രക്ക് 48 റിയാല്‍ മുതലും ആയിരിക്കും ചാർജ്.

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലും സലാല വിമാനത്താവളത്തിലും യാത്രക്കാർക്ക് സമഗ്രവും സുരക്ഷിതവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായതായി ഒമാൻ എയർപോർട്ട് അറിയിച്ചു. ബുക്കിങ് നടപടിക്രമങ്ങള്‍ മുതല്‍ എത്തിച്ചേരല്‍ വരെയുള്ള യാത്രയുടെ എല്ലാ ഘട്ടങ്ങളിലും സേവന സംവിധാനത്തിന്റെ സംയോജനം ഉറപ്പാക്കുന്നതും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും വ്യോമയാന മേഖലയിലെ മികച്ച പ്രവർത്തന രീതികള്‍ക്കും അനുസൃതമായി കൂടുതല്‍ വിശിഷ്ട സേവനങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
സലാല വിമാനത്താവളം യാത്രക്കാരുടെ നടപടിക്രമങ്ങള്‍ സുഗമമാക്കുന്ന സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ ‘ട്രാവല്‍ ഈസി’ സേവനം ഉള്‍പ്പെടുന്നു. ഈ സേവനത്തിലൂടെ, യാത്രക്കാർക്ക് വിമാനത്തിന്റെ പുറപ്പെടലിന് 12 മണിക്കൂർ മുമ്ബ് മുതല്‍ ആറ് മണിക്കൂർ മുമ്ബ് വരെ ചെക്ക്-ഇൻ നടത്താനും ബാഗേജ് ഡ്രോപ്പ് ചെയ്യാനും സാധിക്കും. ജൂലൈ 15 മുതല്‍ സെപ്റ്റംബർ 15 വരെ ദിവസവും രാവിലെ എട്ട് മുതല്‍ രാത്രി എട്ടുവരെ ഈ സേവനം ലഭ്യമായിരിക്കും.
STORY HIGHLIGHTS:Kharif; Airports ready to receive tourists